രാവരിച്ചിറങ്ങുന്ന കാട്ടി
-ലൊറ്റരുത്തുകളൊന്നിച്ചൊന്നായുയർത്തുന്ന ഒച്ച!
വർഷങ്ങളുടെ,ചിലപ്പോൾ
പതിറ്റാണ്ടിനും വ്യാഴവട്ടത്തിനുമപ്പുറം സുഷുപ്തി പൂണ്ട്,
ഏതോ പുതുമഴയിലൊറ്റയ്ക്ക്
മണ്ണിടം വിട്ടുയരുന്നു...
ഒരിടക്കാല പുറന്തോടിലേക്ക്....
നിലവിളിയാണ്.... ഒറ്റയ്ക്കിരുന്നു!!
ഇണയെത്തേടി....
നിറമാർന്ന പുറന്തോടിനുള്ളിൽ വർണാഭമായ ഉടലും മഴവില്ലഴകുള്ള ചിറകും....
നിലവിളിയാണപ്പോഴും... ഇണയെത്തേടി.
ഇടയ്ക്കെപ്പഴോ ഉയിർ പങ്കിട്ടവൻ നിതാന്ത ഏകാന്തതയിലേക്കുയരുന്നു....
ഏകാന്തതയ്ക്ക് ചീവീടുകളുടെ ശബ്ദമാണ് ...
സംഘ ഗാനത്തിന്റെ ശബ്ദായമാന സ്വരത്തിലെ ഏകാന്തതയെ നിങ്ങളിലെത്ര പേർ തിരിച്ചറിയുന്നു...