ചൊക്രൻ്റെ മേൽ ചെരുവിലൊന്നിൽ
വെള്ളിനീരൊഴുകുന്ന കല്ലിന്നോരത്തിലായ്
മലയാട് മേയുന്ന പുൽമേടിലൊന്നി
-ലിന്നെത്ര ഋതുക്കൾ താണ്ടി ഞാനിങ്ങനെ...
കാറ്റിനോടെതിരിട്ട് കുറുകിയോരുടലിൽ
കാലം പുതപ്പിച്ച കരിമ്പട പാളിയും,
കഠിനമാം കരിമ്പച്ചയിലകളും
കൺകെട്ടി വച്ചെൻ ആർദ്രഭാവങ്ങളെ....
വെൺചുരുളുകൾ നിറച്ചുണർത്തിയെന്നെ
നീലയണിയിച്ച്, ഇളവെയിലേൽപിച്ച്
ദീപ്തമാം ദിനമാകെ സല്ലപിച്ചങ്ങ
-പരാഹ്നങ്ങളിൽ നീ ചെമ്പട്ടുടുപ്പിച്ചു..
വെണ്ണിലാവിനെ മറച്ചെന്നിൽ നിന്നെ
പകർന്നൊഴുകിയ നിശീഥിനിയിലൊരു
വേളയിൽ നീ ചൊന്നു;
കുളമങ്കയോടുള്ള പ്രണയകാവ്യം...
വൻ കരിമ്പാറയും, ചെറുമരച്ചോലയും, മരതകച്ചേലെഴും പുൽക്കൊടി മേടുമായി;
കൂട്ടം പിരിഞ്ഞെന്നുമൊറ്റയ്ക്കു നിൽക്കുന്ന
ചൊക്രനോടൊപ്പമൊരു മങ്ക മാത്രം!
ചൊക്രനിൽ മേയുന്ന സഹ്യന്റെ മക്കൾക്ക്
തെളിനീരു നൽകുന്ന മങ്ക...
മലയോര നഗരത്തിൽ മരുവുന്ന മക്കൾക്ക് കുടിനീരു നൽകുന്ന മങ്ക!
ഒരുനാളിൽ ചൊക്രൻ്റെ മർമ്മരം കേട്ടു ഞാൻ..
'മങ്കക്കു നൽകുവാൻ പൂക്കൾ വേണം....
ബാണ പുഷ്പങ്ങളെ നാണിച്ചുനിർത്തുന്ന
മാണിക്യ മലരൊന്ന് വിരിയിക്കണം'.
കാത്തു നിന്നു ഞാൻ നീയൊന്നു വന്നിടാൻ,
നിന്നിലൂടെയൊരു പൂ വിടർത്തുവാൻ.
നാം ചൊക്രനും മങ്കയുമാകുവാൻ...
പശ്ചിമഘട്ടത്തെ പൂവണിയിക്കുവാൻ.....
കുളമാങ്ക തന്ന നീരാവിയും പേറി
നീയന്നനെന്നിലലിഞ്ഞമർന്നു....
മണ്ണാഴമറിഞ്ഞോരെൻ നാഡികൾ
-നിന്നെയെന്നിലേക്കാവാഹിച്ചു!
നിന്റെ പ്രണയമെന്നിലൊരു ചെന്താരകമായി,
ചെന്താരക ചെണ്ടായ് വിരിഞ്ഞതങ്ങനെ.......
No comments:
Post a Comment