Saturday, November 28, 2020

അറിവായവൻ

 

മനുജരാശിക്ക് മതം ഒന്നും മതിയെന്ന


മന്ത്രമോതിയീ മലയാള മണ്ണിതിൻ 


മതിഭ്രമങ്ങളെ ശിലയിലാവാഹിച്ച്,


മിഴിനീർകണങ്ങളാൽ ശിവനാക്കി മാറ്റിയോൻ!



 നേതി-നേതിയെന്നോതി നേരിനെ 


നോക്കിയെങ്ങോ അലഞ്ഞുനടന്നവൻ.


നാമരൂപങ്ങളല്ല നാമെന്നോതി,


നാന്മറ പൊരുൾ നന്നായറിഞ്ഞവൻ.



ഉപവനങ്ങളിൽ ഉള്ളം തിരഞ്ഞവൻ. 


ഉൺമയൊന്നെന്നുറക്കെ പറഞ്ഞവൻ.


ഉറവിടം വിട്ടുണർന്നൊരാ

പാമ്പിനാൽ,


ഉദയസൂര്യരൊരു കോടിയെ കണ്ടവൻ. 



അലിവമനുകമ്പയും സദാചാരവും,


ആദ്യപാഠങ്ങളായി പഠിപ്പിച്ചവൻ.


ആരു നീയെന്ന ചോദ്യത്തിനുത്തരം,


അറിവ് തന്നെന്നുറപ്പിച്ചുരച്ചവൻ.



ജനപദങ്ങളിൽ ജീവൻ പുലർത്തുവാൻ, 


ജാതിയാം കാടു വെട്ടിത്തെളിച്ചവൻ.


ജനിമൃതി കടൽ നീന്തിക്കടന്നവൻ!


ജ്യോതി രൂപനായിന്നും ജ്വലിപ്പവൻ!!

നിലാവ്

  


പ്രതിഫലനമാണീ നിലാവ് !

പകലിന്റെ പ്രതിഫലനമാണീ നിലാവ്!!


പൊയ്മുഖം കെട്ടുന്ന കാലം തുടിക്കുന്ന 

പകലിന്റെ നിഴലാട്ടമീ നിലാവ്...


വെട്ടി പിടിച്ചവർ

ഓടി തളർന്നവർ 

വിശ്രാന്തി തേടുന്ന നറുനിലാവ്...

 

പക തീർത്ത പകലിന്റെ പല നാടകത്തിനും

നേർസാക്ഷിയാവുന്നു ഈ നിലാവ്!!


കാലചക്രത്തിന്റെ പരിണാമ സന്ധ്യകളിൽ..

അതിജീവനത്തിന്റെ വൃദ്ധിക്ഷയങ്ങളിൽ..

മാഞ്ഞും മറഞ്ഞും, ഒളിഞ്ഞും തെളിഞ്ഞും, 

പറയുന്നു പലതുമിന്നീ നിലാവ്.


മഴ പെയ്തു പ്രളയം പെരുത്തപ്പോഴും,

മതി കെട്ടു 

കതിരോൻ കരിച്ചപ്പോഴും, 

പടയോടി പലതും തുലച്ചപ്പോഴും, 

പലതുമീ മണ്ണിൽ മറഞ്ഞുപോയി.


പാണന്റെ പാട്ടുകളിൽ,

പുള്ളോർ കുടങ്ങളിൽ, 

പനയോല വരികളിൽ, 

പള്ളിക്കൂടങ്ങളിൽ, 

പാടി പഠിപ്പിച്ച പാഠങ്ങളൊക്കെയും ,

പറയാതെ പോയ 

പദങ്ങളെത്ര....


ഒരു വീണ്ടെടുപ്പിനല്ലെങ്കിലും ഓർക്കണം...

ഓർമ്മകൾ നാളെയുടെ പകലിൽ കൊരുക്കണം!


ഇനിവരും ചന്ദ്രിക പ്രതിഫലിക്കണം...

നേരുള്ള പകലിന്റെ

നറുനിലാവ് !!!

പഞ്ചോപചാരം



പൊടി മണ്ണിളക്കി മഴത്തുള്ളികൾ നനവും മണവും പരത്തി...
ജലം! ഗന്ധം !!

മൂർത്തമായ ധൂപമത്രേ കാർമേഘം!

നാദ ദീപമായ്
ഇടിമിന്നൽ!!

പൂക്കളിറുത്ത്
കാറ്റിന്റെ പരികർമ്മം....

ഇഷ്ടം

 

എനിക്ക് പൂക്കളെയും 

പൂമ്പാറ്റകളെയും ഇഷ്ടമാണ്.


പൂമ്പൊടിക്കും പരാഗണത്തിനുമപ്പുറം 

അവർ പ്രണയം പങ്കിട്ടിരുന്നു.

പൂമൊട്ടു തിന്ന് സമാധിയിരുന്ന

പുഴുവിന് ചിറകായി പൂ മുളച്ചു...


പൂമ്പാറ്റകൾ പറക്കുന്ന പൂക്കളാണ്.

നിൽക്കുന്ന പൂക്കളിൽ പൂർണ്ണത തേടുന്നവ....

Thursday, November 26, 2020

താദാത്മ്യം

 


മരുഭൂമിയാമെന്റെ മനസ്സിൽ നിൻ പ്രണയമൊരു മഴയായി പെയ്തു നിറഞ്ഞു.


 വേനൽ കരിച്ചൊരെൻ പച്ചത്തുരുത്തുകളിൽ തളിരായ് നീ പൂത്തുലഞ്ഞു.


ഉന്മത്ത മേഘങ്ങൾ ഇടിവാൾ മുഴക്കി നിൻ  താളങ്ങൾ രൗദ്രമാവുമ്പോൾ,

 

നീയാം തുലാവർഷം എത്രവേഗം സഖി മനസ്സിൻറെ ഉർവ്വരതയുണർത്തിടുന്നു....


 

എൻ ഹൃദയ തന്ത്രികളിൽ ശ്രുതിമീട്ടി നിൻ പെയ്ത്തിൻ താളങ്ങൾ മന്ദമാവുമ്പോൾ,

തോരുന്ന നിന്നിലേക്കലിയുവാൻ വെമ്പുമെൻ പ്രാണനേ നിന്നിൽ ലയിപ്പിക്ക!


 ഒരു കൊള്ളിയാൻ വെട്ടി ഉയിരെടുക്ക!!


പിന്നെ നാം ഒരുമിച്ചു നീരാവി ആവുക.... കാർമേഘം ആവുക.....


 കാലവർഷങ്ങളായി പെയ്തു പെയ്തൊഴിയുക...........

പിൻവിളികൾ

 


സ്വാർത്ഥ മോഹങ്ങളുടെ സാർത്ഥവാഹകാ,

 നിൻ ശ്രവണ പുടങ്ങൾക്ക് ശേഷിയുണ്ടോ?


ഹൃദയ രക്തത്തിൻറെ തീക്ഷ്ണത ഏറ്റുന്ന 


കൺപീലിയോരത്തൊരീറം പടർത്തുന്ന,


സംഗ്രാമ ഭൂമികളിൽ വ്യൂഹം ചമയ്ക്കുന്ന,


 അന്തരാത്മാവിനെ കുത്തിനോവിക്കുന്ന,


 പിൻവിളികൾ കേൾക്കുവാൻ ??


കാതോർത്തിരുന്നവർ പലരുണ്ട് മണ്ണിതിൽ...


 ചിതറിയ സ്വരങ്ങളെ തേടിയോർ ചിലരുണ്ട്...


 നാട്ടു കൂട്ടങ്ങളിൽ തനിയെ നടന്നവർ.


ശൂന്യതയിൽ എവിടെയോ ശബ്ദം തിരഞ്ഞവർ.


 നിശബ്ദതയിൽ എവിടെയോ ശ്രുതിമീട്ടി നോക്കിയോർ.


ഉൾവിളികൾ കേൾക്കുവാൻ കാത് കുഴിച്ചവർ.


ഒടുവിൽ ഒരു പിൻവിളി ആയി സ്വയം മാറിയോർ.....


കഴിയില്ല  ഇന്നിന്റെ കാതിനാലൊരുവനും

അപരനുയർത്തുന്ന പിൻവിളി 

കേൾക്കുവാൻ !!

തലക്കെട്ട് ഇടുന്നത് ഒരു സ്വാർത്ഥതയാണ്!

 .



 എഴുത്ത് ഒരു സ്വാർത്ഥത! 

സർഗാത്മകത ഒരു മതി ഭ്രമവും!!


 ഉന്മാദിയുടെ ജല്പനങ്ങൾ.. 

സ്വപ്നാടകന്റെ മായക്കാഴ്ചകൾ... പണ്ഡിതരുടെ പ്രാസ വികൃതികൾ....

 പേറ്റുനോവ് ഏറുന്ന മൗലിക പിറപ്പുകൾ.


 ചിലപ്പോൾ എഴുത്ത് ഒരു ജനനം 


ചിലപ്പോൾ ക്ലോണിങ് 


ചില നേരം ഒരു കൊള്ളിയാൻ 


പലപ്പോഴും സ്വാർത്ഥത !


വാക്കിനായി വാണി കടാക്ഷമർത്ഥിച്ചവർ... വാക്കിൻറെ വക്കുകൾ രാകി മിനുക്കിയോർ...

വാക്കിനായപരന്റെ വാക്കു പരത്തിയോർ..



പ്രകൃതിയിൽ, പ്രണയത്തിൽ, വിപ്ലവത്തിൽ,

അസ്ഥിത്വവ്യഥകളിൽ,

വാക്കു കൊരുത്തവർ...


വാക്കിലും ചെയ്ത്തിലും ഒന്നായി നിന്നവർ...



വാക്കറം പറ്റിയോർ!

വാക്കായി മാറിയോർ!! 

 

പലർക്കും എഴുത്ത് ഒരു സ്വാർത്ഥത.

റോഡോഡെൻഡ്ഡ്രോൺ

  ചൊക്രൻ്റെ മേൽ ചെരുവിലൊന്നിൽ വെള്ളിനീരൊഴുകുന്ന കല്ലിന്നോരത്തിലായ് മലയാട് മേയുന്ന പുൽമേടിലൊന്നി -ലിന്നെത്ര ഋതുക്കൾ താണ്ടി ഞാനിങ്ങനെ... കാറ്റ...